ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചു; ഗോകുലം ഗ്രൂപ്പിലെ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇ.ഡി.

എമ്പുരാന്‍ സിനിമ നിര്‍മാണത്തിനായി ചെലവഴിച്ച പണം സംബന്ധിച്ചും ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. 

Apr 5, 2025 - 15:47
Apr 5, 2025 - 15:47
 0  12
ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചു; ഗോകുലം ഗ്രൂപ്പിലെ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇ.ഡി.

കൊച്ചി: പ്രവാസികളില്‍നിന്ന് ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമായി കണ്ടെത്തി. ഒന്നരക്കോടി രൂപയും ഫെമ ചട്ടലംഘനത്തിന്‍റെ തെളിവുകളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. ഗോകുലം ഗ്രൂപ്പ് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതായി ഇഡി നേരത്തെ അറിയിച്ചിരുന്നു. എമ്പുരാന്‍ സിനിമ നിര്‍മാണത്തിനായി ചെലവഴിച്ച പണം സംബന്ധിച്ചും ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. 

കോഴിക്കോടും ചെന്നൈയിലുമായി മൂന്നിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കോടമ്പാക്കത്തെ കോര്‍പറേറ്റ് ഓഫിസില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഗോകുലം ചിറ്റ്സിന്‍റെ തമിഴനാട് കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ  ഒന്‍പതരയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചയോടെയാണ്. റെയ്ഡിനൊപ്പം ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനെയും ഇ‍ഡി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലേക്കും വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഈ പരിശോധനയിലാണ് വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള കണ്ടെത്തിയത്. 

സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍ നിന്നടക്കം ഫെമ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചതായി നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2022ല്‍ ഇഡി കൊച്ചി യൂണിറ്റ് സ്വമേധയാ എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് പരിശോധനയും ചോദ്യം ചെയ്യലുമെന്നാണ് ഇഡിയുടെ വിശദീകരണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow