കൊച്ചിയില്‍ കുടിവെള്ള സംഭരണി തകർന്നു: വീടുകളിൽ വെള്ളം കയറി, നഗരത്തിൽ ജലവിതരണം നിലച്ചു
1.35 കോടി ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്
കൊച്ചി: തമ്മനം കോർപ്പറേഷൻ 45-ാം ഡിവിഷനിലെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണി തകർന്ന് വൻ നാശനഷ്ടം. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ടാങ്കിലുണ്ടായിരുന്ന വെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും മതിലുകളും വാഹനങ്ങളും തകരുകയും ചെയ്തു.
1.35 കോടി ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. അപകട സമയത്ത് ഇതിൽ 1.15 കോടി ലിറ്റർ വെള്ളം ഉണ്ടായിരുന്നു. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വെള്ളത്തിൽ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടുപകരണങ്ങളും നശിച്ചു.
പുത്തുപാടി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വെള്ളം കയറിയതായി വാർഡ് കൗൺസിലർ അറിയിച്ചു. പുലർച്ചെയായിരുന്നു അപകടം നടന്നത്. ആളുകൾ വിവരമറിയാൻ വൈകിയത് ദുരിതത്തിൻ്റെ വ്യാപ്തി കൂട്ടി. തകർന്ന ടാങ്കിന് 40 വർഷത്തിലേറെ പഴക്കമുണ്ട്.
രണ്ട് ക്യാബിനുകളുണ്ടായിരുന്ന ജലസംഭരണിയിൽ, ഒരു ക്യാബിൻ്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നുപോയത്. കൊച്ചി നഗരത്തിൻ്റെ പല ഭാഗത്തേക്കും വെള്ളമെത്തിക്കുന്ന പ്രധാന ടാങ്കാണിത്. സംഭരണി തകർന്നതോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ജലവിതരണം മുടങ്ങും. അപകടവിവരമറിഞ്ഞ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
What's Your Reaction?

