കേരളത്തിൽ ജില്ലാ പുനർനിർണയം അനിവാര്യം: സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം
സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്
കാസർകോട്: കേരളത്തിലെ ജനസംഖ്യാവർധനവും ഭരണപരമായ വെല്ലുവിളികളും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങളിലൂടെ ജില്ലകളുടെ അതിർത്തി പുനർനിർണയിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം പോലുള്ള വലിയ ജില്ലകളിൽ ഭരണനിർവഹണം സുഗമമാക്കുന്നതിനും സർക്കാർ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലകളുടെ രൂപീകരണം അനിവാര്യമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യാത്രാസൗകര്യങ്ങളുടെ കുറവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും വിഭജനം ഉൾപ്പെടെയുള്ള സമാന നടപടികൾ സ്വീകരിക്കണം.
39 ലോക്‌സഭാ മണ്ഡലങ്ങൾക്കായി 38 ജില്ലകളുള്ള അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ മാതൃക കേരളത്തിന് പിന്തുടരാവുന്നതാണ്. രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവെച്ച്, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
What's Your Reaction?

