കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെ ആരോപണവുമായി വിദ്യാർത്ഥിയുടെ കുടുംബം. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തി.
വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
എന്നാല്‍ കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ ന്യായീകരണം. കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായി എന്നാണ് വിശദീകരണം. സംഭവത്തില്‍ രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കം നടന്നു. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിലുറച്ച് രക്ഷിതാക്കൾ രംഗത്തെത്തി.
അതേസമയം സംഭവത്തിൽ തൃക്കാക്കര പോലീസിൽ കുട്ടിയുടെ പിതാവ് റിയാസ് പരാതി നൽകി. സ്കൂൾ മാനേജ്മെന്റിനും പരാതി നൽകിയിരിക്കുകയാണ്. രണ്ട് മിനിറ്റ് വൈകിയെത്തിയതിനാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.