ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്; തെളിവുണ്ടെന്ന് ഹൈക്കോടതി; ഇനി കടുത്ത നടപടി
കൊച്ചി: ശബരിമല സന്നിധാനത്ത് നടന്ന സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്‌ഐടി) അന്വേഷണത്തിലാണ് സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.
സന്നിധാനത്തെ പാളികളിൽ നിന്ന് മുൻപുണ്ടായിരുന്ന സ്വർണ പ്ലേറ്റുകൾ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വർണം വളരെ നേർത്ത രീതിയിൽ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോൾ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിളപ്പാളി കേസിൽ ഒരാളെയും ഉടൻ പ്രതിചേർക്കുമെന്നും ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ദ്വാരപാലക പാളികൾ പരിശോധിച്ചതിൽ ഏകദേശം 3 കിലോ 700 ഗ്രാം തൂക്കത്തിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള പാളികൾ അപ്പാടെ മാറ്റിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കേരളത്തിലെ ഫോറൻസിക് ലാബുകളിൽ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകൾ നടത്താൻ കോടതി നിർദ്ദേശിച്ചു. എക്‌സ്റേ ഫ്‌ലൂറസൻസ് സ്‌പെക്ട്രോസ്‌കോപ്പി, ഐസിപിഎംഎസ് തുടങ്ങിയ പരിശോധനകൾക്കായി ബാബ അറ്റോമിക് റിസർച്ച് സെന്ററിലേക്കോ മറ്റ് കേന്ദ്ര ലാബുകളിലേക്കോ സാമ്പിളുകൾ അയക്കും.
What's Your Reaction?