പക്ഷിപ്പനി: ആലപ്പുഴയിൽ 7,625 പക്ഷികളെ കൂടി കൊന്നൊടുക്കി; നഷ്ടപരിഹാരം വൈകുമെന്ന് ആശങ്ക
പള്ളിപ്പാട് പഞ്ചായത്തിൽ 2,886 പക്ഷികളെയും കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കി
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായുള്ള കള്ളിങ് (പക്ഷികളെ കൊന്നു മറവുചെയ്യൽ) നടപടികൾ ഊർജിതമായി തുടരുന്നു. ശനിയാഴ്ച കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലായി ആകെ 7,625 പക്ഷികളെയാണ് ദ്രുത പ്രതികരണ സേന കൊന്നൊടുക്കിയത്.
പള്ളിപ്പാട് പഞ്ചായത്തിൽ 2,886 പക്ഷികളെയും കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കി. വെള്ളിയാഴ്ച ആരംഭിച്ച ഈ നടപടിയിലൂടെ പ്രതിദിനം 13,000 പക്ഷികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇത്തവണ ജില്ലയിലെ 13 സ്ഥലങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 28,000-ലേറെ പക്ഷികളെ കള്ളിങ് ചെയ്തിരുന്നു. ഈ മേഖലകളിൽ നിലവിൽ കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി മൂലം ദുരിതത്തിലായ കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാര തുക ഇത്തവണയും വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. മുൻവർഷത്തെ നഷ്ടപരിഹാര ഇനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള 2.28 കോടി രൂപ ഇനിയും ലഭ്യമായിട്ടില്ല. ഇത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരികയാണ്.
What's Your Reaction?

