തിരുവനന്തപുരം: പ്രിയംവദ കൊലക്കേസിൽ നിര്‍ണായക വിവരങ്ങൾ പുറത്ത്. പ്രിയംവദയെ കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. അയൽവാസിയായ വിനോദാണ് കൃത്യം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചു.
ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്. അതുവരെയും വീടിനുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വമിക്കാതെ ഇരിക്കാനായി വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രിയംവദയെ കാണാതായി നാലാം ദിവസമാണ് വീടിന് തൊട്ടടുത്ത് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു.
പ്രിയംവദയെ കൊന്നത് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം കൊണ്ടാണെന്ന് ആൺസുഹൃത്ത് വിനോദിന്റെ മൊഴി. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടർന്ന് ശനിയാഴ്ചയാണ് മൃതദേഹം കുഴിച്ചിട്ടത്. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.