ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്‍റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐ.പി.എല്ലിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട സംഭവത്തിലാണ് കുറ്റപത്രം. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
2200 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും മൊഴികളും ഉണ്ടെന്ന് സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍് 11 പേരായിരുന്നു മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.