ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തസ്ലീമ സുൽത്താനയാണ് കേസിലെ ഒന്നാം പ്രതി. മൂന്ന് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്.
അതേസമയം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. 54 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികള്‍.
അതേസമയം കേസിൽ ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. കേസിൽ തസ്ലീമയുടെ പ്രായപൂത്തിയാകാത്ത രണ്ട് മക്കളും സാക്ഷികളാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താന എക്സൈസിന്റെ പിടിയിലാകുന്നത്.