ഡൽഹി: ആശവർക്കർമാരുടെ ഇൻസെന്‍റീവിൽ വർധന വരുത്തി കേന്ദ്രസർക്കാർ. ആശമാരുടെ ഇൻസെന്‍റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രതിമാസ ഇന്‍സന്‍റീവ് 2,000 രൂപയില്‍നിന്ന് 3,500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്ന ആശമാർക്കുളള ആനൂകൂല്യം 20,000 രൂപയിൽ നിന്നും 50,000 രൂപ വർധിപ്പിച്ചതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്.