പ്രാർഥനയോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി; യാഗശാലയായി അനന്തപുരി
ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.

തിരുവനന്തപുരം: ഭക്തി നിർഭരമായി തലസ്ഥാനനഗരി. ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പലസ്ഥലങ്ങളിൽ നിന്നും പ്രാർഥനയോടെ എത്തിയ ഭക്തലക്ഷങ്ങൾ അവരുടെ ആഗ്രഹ സാഫല്യത്തിനായി ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ആരംഭിച്ചു.
രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്‍റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചു.ഇതിനു പിന്നാലെ 10.15ന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു.
ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ചടങ്ങിന് അകമ്പടിയേകി.ഇതിനു പിന്നാലെ ഭക്തരുടെ അടുപ്പുകളിലേക്കും അഗ്നി പകർന്നു. വൈകാതെ തന്നെ ഭക്തർ ദേവിക്ക് സമർപ്പിച്ച പൊങ്കാല തിളച്ചു തൂവും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.
What's Your Reaction?






