നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; സിസേറിയന് ശേഷം യുവതിയുടെ ഫാലോപ്യൻ ട്യൂബിൽ അണുബാധ
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുമായി യുവതിയും കുടുംബവും. സിസേറിയൻ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ട യുവതിയുടെ ഫാലോപ്യൻ ട്യൂബിൽ അണുബാധ കണ്ടെത്തിയതായാണ് പരാതി.
നെയ്യാറ്റിൻകര സ്വദേശിനിയായ സജിതയെ ജനുവരി 28ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫെബ്രുവരി 6ന് സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് രണ്ട് ദിവസത്തിന് ശേഷം കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതായി സജിത പറഞ്ഞു.
ഫെബ്രുവരി 9ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വേദന തുടരുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിന്റെ റിപ്പോർട്ടുമായി വീണ്ടും ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചപ്പോൾ പ്രശ്നമൊന്നുമില്ലെന്നും വെള്ളം കുറച്ച് കുടിച്ചതിനെ തുടർന്നുള്ള യൂറിനറി ഇൻഫെക്ഷനായിരിക്കാമെന്നും പറഞ്ഞ് മരുന്ന് നൽകിയെന്നാണ് സജിതയുടെ ആരോപണം.
എന്നാൽ വേദനയ്ക്ക് ശമനമില്ലാതിരുന്നതിനെ തുടർന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ എംആർഐ പരിശോധനയിലാണ് ഫാലോപ്യൻ ട്യൂബിൽ അണുബാധ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവാകാം ഇതിന് കാരണമെന്നാണ് ജൂബിലി ആശുപത്രി അധികൃതർ അറിയിച്ചതായി സജിതയുടെ ഭർത്താവ് പറഞ്ഞു.
What's Your Reaction?



