അതിർത്തിയിൽ സമാധാനം; വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും, വെടിനിർത്തൽ ഇന്ന് 5 മണിമുതൽ പ്രാബല്യത്തിൽ
സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യ -പാക് വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകുന്നേരം 5 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
വെടിനിർത്തലിന് തയ്യാറൊന്ന് ആദ്യം അറിയിച്ചത് പാകിസ്ഥാനാണ്. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡി.ജി.എം.ഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ സൈനിക നടപടികളെല്ലാം നിർത്തിവച്ചു ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തുമെന്നാണ് അറിയിച്ചത്.
മാത്രമല്ല ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാർ മേയ് 12ന് ഉച്ചക്ക് 12മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം.
ഇന്ത്യയും–പാക്കിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചു എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
What's Your Reaction?






