അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
ഈ ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു
ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. മണ്ണിടിച്ചിലിൽ തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ഈ ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്ധ്യക്ക് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.
ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് മലിയിടിച്ചതിനെ തുടർന്ന് വിള്ളൽ രൂപപ്പെടുകയും പിന്നാലെ കൂറ്റൻ മല അടർന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നേരത്തെ പ്രദേശത്തെ 22 കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചത് ദുരന്തത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. മരിച്ച ബിജുവിൻ്റേത് ഉൾപ്പെടെ എട്ട് വീടുകൾ പൂർണ്ണമായും തകർന്നു.
What's Your Reaction?

