ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി.
സാധാരണയായി ഒരാളെ കാണാതായാൽ ഏഴ് വർഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകൾ മറികടന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബന്ധുക്കളുടെ കൂടി അഭ്യര്‍ത്ഥനയിലാണ് നടപടി. ദുരന്തത്തിന്റെ വ്യാപ്തിയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു.ഇതോടെ, പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ സ്ഥിരീകരിച്ചു.