ഡൽഹി: സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആർമി ഓഫീസർ ഒഴുക്കിൽപ്പെട്ട് മരിച്ചു. സിക്കിം സ്‌കൗട്ട്‌സിലെ ലെഫ്റ്റനന്റായ ശശാങ്ക് തിവാരിയാണ് മരിച്ചത്. നദിയിൽ വീണ സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് സൈനികൻ മരിച്ചത്.
സിക്കിമിലാണ് സംഭവം നടന്നത്. സൈനിക പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെ, പട്രോളിംഗ് ടീമിലെ അഗ്നിവീർ സ്റ്റീഫൻ സുബ്ബ തടിപ്പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു. ജീവൻ അപകടത്തിലായ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരി നദിയിലേക്ക് ചാടുകയായിരുന്നു.
അഗ്നിവീറിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ ഒഴുക്കിൽ ലെഫ്റ്റനന്റ് തിവാരി മുങ്ങി. അരമണിക്കൂറോളമെടുത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ശശാങ്ക് ഇന്ത്യൻ സൈന്യത്തിന്റെ സിക്കിം സ്കൗട്ട്സിലേക്ക് എത്തിയിട്ട് ആറുമാസം മാത്രമേ ആയിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത്.