രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണമെന്ന് പരാതി.
അക്രമിച്ചത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന് ആരോപണം. പരിക്കേറ്റ ജീവനക്കാർ ചികിത്സയിൽ.

തിരുവനന്തപുരം: രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണമെന്ന് പരാതി. അക്രമിച്ചത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന് ആരോപണം. പരിക്കേറ്റ ജീവനക്കാർ ചികിത്സയിൽ.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവർ രാജേഷിനും നഴ്‌സ് അനുബാബുവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം താമസിക്കുന്ന ബിജുവിനെതിരെ, വിഴിഞ്ഞം പോലീസ് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10.50-നാണ് സംഭവം.
കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് കോൾ ലഭിക്കുന്നു. തുടർന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സംഘം സ്ഥലത്തെത്തി.
എന്നാൽ, കൂടെ ആളില്ലാതെ ആശുപത്രിയിലേക്ക് പോകാൻ രോഗി തയ്യാറായില്ല. സമീപത്ത് താമസിക്കുന്ന സഹോദരനെ വിവരം അറിയിക്കാൻ രോഗി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് ജീവനക്കാർ സഹോദരനായ ബിജുവിനെ ബന്ധപ്പെട്ടു. ഒപ്പം പോകാൻ കഴിയില്ലെന്ന് ബിജു ജീവനക്കാരോട് അറിയിച്ചു. ബിജുവിൻ്റെ അമ്മ ഉൾപ്പടെ ഇടപ്പെട്ട് സംസാരിച്ച ശേഷം ബിജു പോകാൻ പിന്നീട് തയ്യാറായെങ്കിലും വിസമ്മതിച്ചു.
കൂടെ ആളില്ലാതെ പോകാൻ രോഗി തയ്യാറാകാതിരുന്നതിനെ തുടർന്ന് ജീവനക്കാർ വീണ്ടും ബിജുവിനെ സമീപിച്ചു. ഇതോടെ പ്രകോപിതനായ ബിജു അസഭ്യം വിളിച്ചുകൊണ്ട് ആദ്യം ഡ്രൈവർ രാജേഷിനെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച അനുബാബുവിന് നേരെ ആക്രമണം നടത്തുകയും ചെയ്തു എന്ന് 108 ആംബുലൻസ് ജീവനക്കാർ പറഞ്ഞു.
ആക്രമണത്തിൽ അനുബാബുവിന്റെ തോളെല്ലിന് പരിക്ക് പറ്റി. ഉടൻ അതേ ആംബുലൻസിൽ ഡ്രൈവർ രാജേഷ് തന്നെ അനുബാബുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലൻസ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജുവിനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു.
What's Your Reaction?






