ഡൽഹി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം പങ്കെടുത്ത സര്‍വകക്ഷി യോഗം സമാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാര്‍ട്ടികളോട് വിശദീകരിച്ചു.
പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് ഇന്ന് രാവിലെ യോഗം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, നിര്‍മ്മലാ സീതാരാമന്‍, എസ് ജയ്ശങ്കര്‍, ജെപി നഡ്ഡ, കിരണ്‍ റിജിജു, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങി ഭരണ – പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തു.
കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാര്‍ട്ടികളോട് വിശദീകരിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. തുടർന്നു കൊണ്ടിരിക്കുന്ന ദൗത്യമായതിനാൽ സാങ്കേതികകാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു.