പുല്ലുമേട്ടില്‍ ഭക്തര്‍ക്കുനേരേ പാഞ്ഞടുത്ത് കാട്ടാന; ആനയ്ക്കടിയില്‍പ്പെട്ട തീര്‍ഥാടകന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി
ഭക്തർ കരുതൽ പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശിച്ചു
ശബരിമല: കാനനപാതയിലൂടെ ശബരിമലയിലേക്ക് വരുകയായിരുന്ന തീർഥാടകർക്കുനേരേ കാട്ടാന പാഞ്ഞടുത്തു. പുൽമേടിനടുത്തായി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
ചേർത്തലയിൽനിന്ന് തീർഥാടനത്തിനെത്തിയ രാഹുൽകൃഷ്ണനും (29) സംഘത്തിനും നേർക്കാണ് ആന പാഞ്ഞടുത്തത്. ഇവർ ഉച്ചത്തിൽ ശരണം വിളിച്ച് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ആന ചിന്നംവിളിച്ച് പാഞ്ഞെത്തിയത്.
ഇതുകണ്ട് എല്ലാവരും ചിതറിയോടി. താൻനിന്ന സ്ഥലത്തിന് അടുത്തുള്ള പുല്ലിൽ കിടന്നതായും ഈസമയം ആന അടുത്തേക്കുവന്ന് ഒന്നുതപ്പിനോക്കി തിരികെപോയെന്നും രാഹുൽകൃഷ്ണൻ പറഞ്ഞു.
ഓടുന്നതിനിടെ കല്ലുതട്ടി രാഹുലിന് കാലിൽചെറിയ മുറിവേറ്റു. മറ്റാർക്കും പരിക്കില്ല. ഈ വഴി ശബരിമലദർശനത്തിന് വരുമ്പോൾ ആനയെ കാണുന്നത് പതിവാണെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് സംഘത്തിലുള്ളവർ പറഞ്ഞു.
ഈ പാതയിലൂടെ കൂടുതൽപേർ ഇപ്പോൾ ശബരിമലദർശനത്തിന് വരുന്നുണ്ട്. 3500 പേരാണ് കഴിഞ്ഞദിവസംമാത്രം ഈവഴി വന്നത്. ഭക്തർ കരുതൽ പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശിച്ചു.
What's Your Reaction?