താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചു
അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി.വൈ.എസ്.പി. അറിയിച്ചു.
ലക്കിടി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എസ്.പി. സുഷീർ അറിയിച്ചു.
അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി.വൈ.എസ്.പി. അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും.
ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്.
What's Your Reaction?