മുണ്ടത്തിക്കോട് ദുരന്തം: കുളക്കരയിൽനിന്ന് തല കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തസ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഒരാളുടെ തല കണ്ടെടുത്തു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള കുളക്കരയിൽനിന്നാണ് കത്തിക്കരിഞ്ഞ നിലയിലുള്ള ശരീരഭാഗം പൊലീസ് കണ്ടെത്തിയത്. ഇത് ഡിഎൻഎ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ പത്തുപേരുടെ മരണം സ്ഥിരീകരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ, കണ്ടെത്തിയ ശരീരഭാഗം കാണാതായവരിൽ ഒരാളുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ നടത്തിയ തിരച്ചിലിൽ കൈകളും വിരലുകളും ഉൾപ്പെടെ മുപ്പത്തിരണ്ടോളം ശരീരഭാഗങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുരേഷ്, അഭിജിത്, വിഷ്ണു വിജയൻ, ഗിരി എന്നിവരെയാണ് അപകടത്തിന് ശേഷം കണ്ടെത്താനുള്ളത്. ഇവർ നാലുപേരും വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?