തൃശൂര്‍ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.
തൃശൂർ പൂരം കലങ്ങിയപ്പോൾ ആംബുലൻസിലാണ് ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി സ്ഥലത്തെത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ബോധപൂർവം പൂരം അട്ടിമറിച്ചെന്നാണ് ആരോപണം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് വച്ച് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്.
ആംബുലൻസിൽ സുരേഷ് ഗോപി എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷവും സുരേഷ് ഗോപി അക്കാര്യം നിഷേധിച്ചിരുന്നു. അതിനാൽ ആംബുലൻസിലെ വരവിൽ കേന്ദ്രമന്ത്രി പോലീസിന് നൽകിയ മൊഴി നിർണായകമാണ്. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലൊന്നാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘത്തിന്‍റെ ഗൂഢാലോചനയിലെ അന്വേഷണം.
What's Your Reaction?






