പിതാവിന്റെ പേര് പറഞ്ഞതിന് എന്തിനാണിത്ര ചൊറിച്ചിൽ? സതീശനെ പൂട്ടി കത്തോലിക്കാ യുവനേതാവ്; വെട്ടിലായവരോട് 'ആ പുസ്തകം' വായിക്കാൻ ശ്രീകുമാരൻ തമ്പി!
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് ഉച്ചരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഒരു വ്യക്തി നിയമപരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക രേഖകൾ തയ്യാറാക്കുമ്പോഴും തന്റെ ഇനിഷ്യലിൽ ഉൾപ്പെട്ടിരിക്കുന്ന പൂർണ്ണമായ പേര് രേഖപ്പെടുത്തുന്നതും പറയുന്നതും തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂർത്തത്തിൽ, തന്നെ ഈ നിലയിലാക്കിയ പിതാവിന്റെ പൂർണ്ണമായ പേര് വിളിച്ചു പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും വലിയ അഭിമാനമാണ് നൽകുന്നത്. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഏതൊരു നല്ല പുത്രന്റെയും കടമയാണ് അതെന്ന് താൻ വിശ്വസിക്കുന്നതായും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്ക്കിടെ പൂർണ്ണമായ പേര് പറഞ്ഞതിൽ ഇപ്പോൾ അനാവശ്യമായി പ്രതിഷേധിക്കുന്ന 'റോമൻ കത്തോലിക്കാക്കാരൻ' ആയ യുവ നേതാവും, അദ്ദേഹത്തെപ്പോലെ ഇടുങ്ങിയ രീതിയിൽ ചിന്തിക്കുന്ന മറ്റുള്ളവരും വി.ഡി. സതീശൻ എഴുതിയ 'ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഒന്നു വാങ്ങി വായിക്കുന്നത് നന്നായിരിക്കുമെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. ആ പുസ്തകം വായിച്ചാൽ ഇപ്പോൾ ഇവരുടെയൊക്കെ മനസ്സിനെ മഥിക്കുന്ന അനാവശ്യ സംശയങ്ങൾക്കും വ്യാകുലതകൾക്കും കൃത്യമായ ശമനം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് സാംസ്കാരിക ലോകത്തുനിന്നുള്ള ശ്രീകുമാരൻ തമ്പിയുടെ ഈ പ്രതികരണം.
What's Your Reaction?



