ആകാശച്ചുഴിയില്‍പ്പെട്ട് ഇന്ത്യന്‍ വിമാനം, സഹായം അഭ്യര്‍ഥിച്ചു, നിഷേധിച്ച് പാകിസ്ഥാന്‍

പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താത്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി

May 23, 2025 - 09:37
May 23, 2025 - 09:37
 0  14
ആകാശച്ചുഴിയില്‍പ്പെട്ട് ഇന്ത്യന്‍ വിമാനം, സഹായം അഭ്യര്‍ഥിച്ചു, നിഷേധിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനം സഹായത്തിനായി അഭ്യര്‍ഥിച്ചപ്പോള്‍ നിഷേധിച്ച്  പാകിസ്ഥാൻ. ബുധനാഴ്ച ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തത്. പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താത്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

എന്നാൽ, ഇന്ത്യയുടെ ഈ അഭ്യര്‍ഥന പാകിസ്ഥാന്‍ നിഷേധിച്ചു. വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ, ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. തുടർന്ന്, ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടര്‍ന്നു. മെയ് 21 ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 6E 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്.

പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടർന്ന് വിമാനം അപകടാവസ്ഥയിലൂടെയാണ് കടന്നുപോയത്. പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർഥിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow