ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയാക്രമണം; വയനാട്ടില്‍ ഒരു മരണം
ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട്: കാട്ടാനയാക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് പൂളക്കൊലി സ്വദേശി അറുമുഖനാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒൻപത് മണിയോടെയാണ് കാട്ടാന ആക്രമിച്ചതെന്നതാണ് കരുതുന്നത്. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്കെടുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കാട്ടാന ശല്യം രൂക്ഷമായ ഈ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തേയിലത്തോട്ടത്തോട് ചേർന്ന മേഖലയാണിത്.
രണ്ടാഴ്ച മുന്‍പ് അടുത്തടുത്ത ദിവസങ്ങളിൽ കാട്ടാന ആക്രമണത്തിൽ അതിരപ്പള്ളിയിൽ മൂന്നു ജീവനുകൾ നഷ്ടമായിരുന്നു. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവരുടെ മരണത്തിനു പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചിരുന്നു.
What's Your Reaction?






