മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാർ അപകടത്തിൽപ്പെട്ടു; ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ
കൊട്ടാരക്കര ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ധനമന്ത്രി
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ, മന്ത്രിയുടെ കാറിൽ ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി 10:15 ഓടെ വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ധനമന്ത്രി.
എതിർദിശയിൽ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട ഇലന്തൂരിലേക്ക് പോവുകയായിരുന്ന ടാറ്റ നെക്സോൺ ഇവി കാർ, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആദ്യം ആ വാഹനത്തിൽ ഇടിക്കുകയും പിന്നീട് മന്ത്രിയുടെ കാറിൽ വന്ന് കൂട്ടിയിടിക്കുകയുമായിരുന്നു. മന്ത്രി ബാലഗോപാൽ ഉൾപ്പെടെ കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.
അപകടത്തിന് ശേഷം മന്ത്രി പിന്നാലെ വന്ന ജി. സ്റ്റീഫൻ എംഎൽഎയുടെ വാഹനത്തിൽ കയറി തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ മാത്യു തോമസ് (45) ആണ് ടാറ്റ നെക്സോൺ ഇവി കാർ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വൈദ്യപരിശോധനയിലാണ് മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. കാർ ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്ത ശേഷം വിട്ടയച്ചു.
What's Your Reaction?

