മലബാറിന്റെ സഭാചരിത്രം ഡിജിറ്റലാക്കണം: പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി മുഖ്യമന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം: 1921 മുതൽ 1956 വരെയുള്ള കാലയളവിൽ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും അസംബ്ലിയിലും മലബാർ മേഖലയെ പ്രതിനിധീകരിച്ചിരുന്ന അംഗങ്ങളുടെ ചരിത്രപരമായ പ്രസംഗങ്ങളും സഭയിലെ ഇടപെടലുകളും കേരള നിയമസഭയുടെ ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണമെന്ന് പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് കൈമാറി.
നിലവിൽ തിരുവിതാംകൂർ, കൊച്ചി, തിരുവിതാംകൂർ-കൊച്ചി നിയമനിർമ്മാണ സഭകളുടെ തുടക്കം മുതലുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത് നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ niyamasabha.org-ൽ ലഭ്യമാക്കിയിട്ടുണ്ട്. ചരിത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും വിരൽത്തുമ്പിൽ വിലപ്പെട്ട വിവരങ്ങൾ നൽകുന്ന നിയമസഭയുടെ ഈ ഉദ്യമം ഏറെ ശ്ലാഘനീയമാണ്. എന്നാൽ, കേരള ചരിത്രത്തിൽ ഏറെ സംഭവബഹുലമായ 1921-1956 കാലഘട്ടത്തിൽ മലബാറിനെ പ്രതിനിധീകരിച്ച് മദ്രാസ് സഭകളിൽ തിളങ്ങിയ പ്രഗത്ഭരായ സാമാജികരുടെ സംഭാവനകൾ ഈ ഡിജിറ്റൽ ശേഖരത്തിൽ ലഭ്യമല്ല. ഈ വലിയ കുറവ് പരിഹരിക്കണമെന്നും മലബാറിന്റെ നിയമസഭാ ചരിത്രം കൂടി വെബ്‌സൈറ്റിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ കെ.പി. നൗഷാദ് അലി ചൂണ്ടിക്കാട്ടി
What's Your Reaction?

