കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ മരിച്ച നിലയിൽ
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്
കൊല്ലം: കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) വനിതാ ഹോസ്റ്റലിൽ രണ്ട് കൗമാരക്കാരായ കായിക താരങ്ങളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്.
ദിവസേനയുള്ള കായിക പരിശീലനത്തിന് ഇരുവരും എത്താതിരുന്നതിനെത്തുടർന്ന് സഹപാഠികൾ മുറിയിലെത്തി അന്വേഷിക്കുകയായിരുന്നു. കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്, ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ സാന്ദ്ര അറിയപ്പെടുന്ന അത്‌ലറ്റിക് താരമാണ്. പത്താം ക്ലാസ് വിദ്യാർഥിനിയായ വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ നടന്ന മത്സരത്തിൽ വൈഷ്ണവി വിജയിച്ചിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
What's Your Reaction?

