"എനിക്ക് വയ്യ, എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം": കൊല്ലത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് മരിച്ചു
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്

കൊല്ലം: കൊട്ടാരക്കര പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. മരിച്ച ഗോകുൽനാഥും അരുണും കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണ് എന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രി ജയന്തി നഗർ സ്വദേശിയായ ജോസിൻ്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
അലർച്ച കേട്ട് ഓടിയെത്തിയവരാണ് ഗോകുൽനാഥിനെ അവശനിലയിൽ കണ്ടെത്തിയത്. "എനിക്ക് വയ്യ, എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം" എന്ന് ഗോകുൽ തങ്ങളോട് പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ വ്യക്തമാക്കി.
സംഘർഷത്തിന് കാരണക്കാരനായ അരുൺ തന്നെയാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ച ശേഷം അരുൺ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. മരിച്ച ഗോകുൽനാഥ് പരേതനായ രഘുനാഥൻ പിള്ളയുടെ മകനാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
What's Your Reaction?






