ജംഗിൾ പാർക്ക് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; പഞ്ചായത്തിൽ പ്രതിഷേധം
കൊച്ചി കിഴക്കമ്പലത്തെ ജംഗിൾ പാർക്കിൽ അഞ്ചു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ഭരണസമിതി രാജിവയ്ക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. അതേസമയം, ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി പ്രസിഡന്റും സെക്രട്ടറിയും പരസ്പരം പഴിചാരുകയാണ്. വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്ന് പ്രസിഡന്റ് ജിൻസി അജി ആരോപിക്കുമ്പോൾ, ലൈസൻസില്ലാത്ത വിവരം വാർഡ് മെമ്പർ ഭരണസമിതിയെ അറിയിച്ചില്ലെന്ന് സെക്രട്ടറി ടി. അജി തിരിച്ചടിച്ചു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ദുരന്തത്തെക്കുറിച്ച് ആർഡിഒ അന്വേഷിക്കണമെന്ന് ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറിയും മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ മുഹമ്മദ് ആദം പാർക്കിലെ ചതുപ്പിൽ വീണ് മരിച്ചത്. ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.
What's Your Reaction?