തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത് വന്നു.
ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട് ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സി യിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടെന്നും സ്വര്‍ണക്കവര്‍ച്ചയ്ക്കായി എടുത്ത തീരുമാനത്തിന്റെ കണ്ണികള്‍ തിരിച്ചറിഞ്ഞെന്നും കോടതി പറഞ്ഞു. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി.
അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.അതേസമയം സ്വര്‍ണക്കവര്‍ച്ചയുടെ സാങ്കേതിക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. എസ്ഐടിയുടെ അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.