ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധിസ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്, കനത്ത പൊലീസ് സുരക്ഷ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഡൽഹിയിൽ. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് പിന്നാലെ ഇൻഡ്യാ സഖ്യത്തിലെ എംപിമാർ ഗാന്ധിസ്മൃതിയിലേക്ക് മിന്നൽ പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.
ഗാന്ധിസ്മൃതിയിലെത്തിയ എംപിമാരിൽ പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങി നിരവധി വനിതാ എംപിമാരും മുൻനിരയിൽ അണിനിരന്നു. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും അവ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം നടന്ന പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയും രൂപപ്പെട്ടു. മാർച്ച് തടയുന്നതിനായി റോഡിൽ ബസ് കുറുകെയിട്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പ്രദേശത്ത് ഇപ്പോഴും കനത്ത പൊലീസ് നിരീക്ഷണം തുടരുകയാണ്.
What's Your Reaction?



