സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ
സി.പി.എം. – ബി.ജെ.പി. സംഘർഷത്തിൽ 50 ഓളം പേർക്കെതിരെ കേസെടുത്തു

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസനാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ സി.പി.എം. – ബി.ജെ.പി. സംഘർഷത്തിൽ 50 ഓളം പേർക്കെതിരെ കേസെടുത്തു.
ജനാധിപത്യ വോട്ടവകാശത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ ചേറൂറിലെ എം.പി. ഓഫിസിലേക്കാണ് സി.പി.എം. ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്.
ഓഫിസ് പരിസരത്ത് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. പിന്നാലെ, നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്നു പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ജലപീരങ്കി ഉൾപ്പെടെ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
What's Your Reaction?






