ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസ്; പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി
രഹസ്യവിവരം ലഭിച്ചെന്ന വാദം പോലീസ് പട്രോളിങ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.

കൊച്ചി: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ നിരത്തി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് കോടതി കണ്ടെത്തി. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചെന്ന വാദം പോലീസ് പട്രോളിങ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.
പോലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പോലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പോലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല.
കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. എന്നാൽ, ഫൊറന്‍സിക് സയന്‍സ് ലാബില്‍ ക്ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കോടതി കേസിൽ കുറ്റവിമുക്തനാക്കിയത്
What's Your Reaction?






