നീറ്റ് വിവാദം: ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി; അനുമതിയില്ലെന്ന് പൊലീസ്!
ബെംഗളൂരു: രാജ്യത്തെ നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തു. ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ, ഈ പ്രതിഷേധ പരിപാടിക്ക് ഔദ്യോഗികമായി ഇതുവരെ അനുമതി തേടിയിട്ടില്ലെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് സിജെപിയുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ക്യാമ്പയിനുകളും ഓൺലൈൻ ഒപ്പുശേഖരണവും പാർട്ടി ആരംഭിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തെരുവ് പ്രതിഷേധത്തിലേക്ക് നീങ്ങാൻ പാർട്ടി ആഹ്വാനം ചെയ്തത്.
ആരാണ് 'കോക്രോച്ച് ജനതാ പാർട്ടി'?
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടികൾക്കിടെ യുവാക്കളെ 'പാറ്റകളോടും' (കോക്രോച്ച്) പരാദങ്ങളോടും (പാരസൈറ്റുകളോടും) ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപംകൊണ്ട ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാർട്ടി. "ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവര്‍ത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവർ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്" എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. ഇതിനെതിരെ ഉയർന്ന പ്രതിഷേധമാണ് ഈ പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ സിജെപി, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെപ്പോലും പിന്നിലാക്കിയിരുന്നു. എന്നാൽ, കേന്ദ്ര നിർദേശത്തെ തുടർന്ന് സിജെപിയുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) അക്കൗണ്ടിന് ഇന്ത്യയിൽ നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
-
മുദ്രാവാക്യം: 'യുവാക്കൾക്കുവേണ്ടി, യുവാക്കളാൽ' എന്നതാണ് പാർട്ടിയുടെ പ്രധാന മുദ്രാവാക്യം.
-
സ്വയവിശേഷണം: 'സെക്യുലർ-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത്. ഭരണസംവിധാനങ്ങൾ ശ്രദ്ധിക്കാൻ മറന്നുപോയ മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമാണ് തങ്ങളെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ ഇവർ പറയുന്നത്.
ഞെട്ടിക്കുന്ന ആവശ്യങ്ങളുമായി സിജെപി മാനിഫെസ്റ്റോ
ഒരു ആക്ഷേപഹാസ്യ മുന്നണിയാണെങ്കിലും കൃത്യമായ രാഷ്ട്രീയ ആവശ്യങ്ങളടങ്ങിയ ഒരു മാനിഫെസ്റ്റോയും സിജെപി മുന്നോട്ടുവെക്കുന്നുണ്ട്. പ്രധാന ആവശ്യങ്ങൾ ഇവയാണ്:
-
ക്യാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് കൃത്യമായി 50 ശതമാനം സംവരണം ഏർപ്പെടുത്തുക.
-
ജയിച്ച ശേഷം രാഷ്ട്രീയ പാർട്ടി മാറുന്ന എംഎൽഎമാർക്കും എംപിമാർക്കും 20 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക.
-
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ചതിന് ശേഷം നൽകുന്ന രാജ്യസഭാ പദവികൾ പൂർണ്ണമായി നിരോധിക്കുക.
-
'ഗോദി മീഡിയ' ആങ്കർമാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക.
-
തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ അർഹതപ്പെട്ട വോട്ടുകൾ റദ്ദാക്കപ്പെടുകയാണെങ്കിൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക.
What's Your Reaction?



