'ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന, ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയില്ല'
ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂർവമായ നീക്കമാണ് ഇതിലൂടെ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ഈ വിഷയത്തിൽ ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിവാദം വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണായക പ്രതികരണം.
‘‘ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്ന് അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതു ഹൈക്കോടതി തന്നെ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ടതില്ല. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തെ കുറിച്ച് ദേവസ്വം ബോർഡും ദേവസ്വം വകുപ്പും വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരും ഹൈക്കോടതിയും രണ്ടുഭാഗത്തല്ല. ഒരേ കാഴ്ചപ്പാടിലാണ്. കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമത്തിന്റെ വഴിക്ക് എത്തും.
ശബരിമലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടയുടൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഠം കാണാനില്ലെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയത്. പീഠം പോറ്റിയുടെ ബന്ധുഗൃഹത്തിലെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമായിരുന്നു അത്. ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ആളാണ് പോറ്റിയെന്ന് വ്യക്തമായിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കാനാണ് പോറ്റിയടക്കം ഇത്തരം ആരോപണം ഉന്നയിച്ചത്. കാണാതായ പീഠം പോറ്റിയുടെ ബന്ധുവീട്ടിൽ കണ്ടെത്തിയതോടെ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഇതിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ’’ –മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ആർക്ക് വീഴ്ചയുണ്ടായി, ആർക്ക് വീഴ്ചയുണ്ടായില്ല എന്നത് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. വീഴ്ചകൾ സംബന്ധിച്ച് അന്വേഷണത്തിൽ കണ്ടെത്തും. എന്നാൽ, ഇതുവരെ വന്നയിടത്തോളം ബോർഡിനെ സംബന്ധിച്ച് വീഴ്ചയുള്ളതായി കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






