യു പ്രതിഭയ്‌ക്കെതിരായ പരാമര്‍ശം ;കേസെടുക്കാന്‍ നിര്‍ദേശിച്ച് കളക്ടര്‍
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരേ വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി.
മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം എടുക്കുകയുമായിരുന്നു.
യോഗത്തിൽ സാമൂഹികമാധ്യമ ക്ലിപ്പുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് ബിഎൻഎസിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദേശം നൽകിയത്.
ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിടെയാണ് കായംകുളം യുഡിഎഫ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ. ഇർഷാദ്, പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഇർഷാദിനെ ലീഗിൽനിന്ന് പുറത്താക്കുകയും ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
What's Your Reaction?