ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; കര്‍ശന ഉപാധികളോടെ ബെയ്‍ലിൻ ദാസിന് ജാമ്യം
ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയും അഭിഭാഷകനുമായ ബെയ്‍ലിൻ ദാസിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് റിമാൻഡിലായി നാലാം ദിവസം കോടതി ബെയ്‌ലിന് ജാമ്യം നല്‍കിയത്. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്തു സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍, അഭിഭാഷകന്റെ ഓഫിസിനുള്ളിൽ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിന്‍ ദാസിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവാഴ്ചയാണു ഓഫിസില്‍ വച്ച് ബെയ്‍ലിൻ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്. ഇടതുകവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേൽക്കുന്നതിനിടയിൽ കൈയില്‍പിടിച്ചു തിരിച്ച ശേഷം ബെയ്‌ലിന്‍ ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നെന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പോലീസ് വ്യക്തമാക്കിയത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്‌ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പോലീസ് കസ്റ്റഡിയിലായത്.
What's Your Reaction?






