വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം; ‘ആലിന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകും, ആലിന്‍റെ മാതാപിതാക്കൾ സൃഷ്ടിച്ചത് വലിയൊരു മാതൃക’
തന്റെ കുഞ്ഞുശരീരത്തിൽ നിന്ന് അഞ്ച് പ്രധാന അവയവങ്ങളാണ് ആലിൻ മറ്റുള്ളവർക്കായി നൽകിയത്
തിരുവനന്തപുരം: മരണത്തിലും അഞ്ചുപേർക്ക് ജീവന്റെ വെളിച്ചം പകർന്ന് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ കണ്ണീരോർമ്മയാകുന്നു. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് കുഞ്ഞ് ആലിൻ.
തന്റെ കുഞ്ഞുശരീരത്തിൽ നിന്ന് അഞ്ച് പ്രധാന അവയവങ്ങളാണ് ആലിൻ മറ്റുള്ളവർക്കായി നൽകിയത്: കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ. രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാതിരുന്നിട്ടും, മിനിറ്റുകൾ പോലും പാഴാക്കാതെ അവയവങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അധികൃതർ ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാർഗ്ഗമാണ് അവയവങ്ങൾ എത്തിച്ചത്. പൊലീസ് സേനയുടെ കൃത്യമായ ഇടപെടലിലൂടെ ഗതാഗതം സുഗമമാക്കി അതിവേഗം അവയവങ്ങൾ ആശുപത്രികളിൽ എത്തിക്കാൻ സാധിച്ചു.
ബന്ധുക്കളുടെ താല്പര്യം പരിഗണിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. അതിവേദനയുടെ നിമിഷത്തിലും അവയവദാനത്തിന് തയ്യാറായ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.
What's Your Reaction?



