പരിസ്ഥിതി ദിനാചരണ വേദിയിൽ ഭാരതാംബയുടെ ചിത്രം; മാറ്റണമെന്ന് മന്ത്രി, ഇല്ലെന്ന് ഗവർണർ: ബഹിഷ്കരിച്ച് പി. പ്രസാദ്
പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണം ഒഴിവാക്കി കൃഷിമന്ത്രി പി.പ്രസാദ്. വേദിയില്‍ ഭാരതമാതാവിന്റെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒഴിവാക്കിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭാരതാംബയുടെ ചിത്രത്തിനുമുന്നില്‍ വിളക്ക് തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനില്‍ പരിപാടി നടന്നിരുന്നത്. എന്നാല്‍, പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.
ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രി തീരുമാനിച്ചത്. തുടര്‍ന്ന്, സ്വന്തം നിലയ്ക്കു പരിപാടി നടത്തുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം രാജ്ഭവനിലാണ് നിശ്ചയിച്ചിരുന്നത്. മന്ത്രി പി.പ്രസാദ്, പി.പ്രശാന്ത് എംഎല്‍എ, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയാണ് രാജ്ഭവനില്‍ നടക്കാനിരുന്നത്. ഗവര്‍ണര്‍ക്ക് ചടങ്ങില്‍ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്.
പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് സെന്‍ട്രല്‍ ഹാളിന്റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടത്. പുതിയ ഗവര്‍ണര്‍ വന്നതിനു ശേഷമാണ് ഇത്തരത്തില്‍ ചിത്രം വച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരത്തില്‍ ചിത്രം വയ്ക്കുന്നത് ശരിയല്ലെന്ന് കൃഷിവകുപ്പ് പിന്നീട് രാജ്ഭവനെ അറിയിച്ചു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇതോടെ പരിപാടി ഉപേക്ഷിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നീട് സ്വന്തം നിലയ്ക്കു പരിപാടി നടത്താന്‍ രാജ്ഭവന്‍ തീരുമാനിക്കുകയായിരുന്നു. രാജ്ഭവനിലെ പരിപാടിയില്‍നിന്ന് കൃഷിമന്ത്രി ഒഴിവായതോടെ സെക്രട്ടേറിയറ്റ് അങ്കണത്തിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റി.
What's Your Reaction?






