വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടമായത് നാല് മലയാളികളടക്കം 130 പേര്‍ക്ക്
വ്യാജ അപ്രൂവൽ ലെറ്ററും കമ്പനികളുടെ തൊഴിൽ കരാർ രേഖകളുമൊക്കെ നൽകിയാണ് വഞ്ചിച്ചത്.

കോഴിക്കോട്: മുംബൈ ആസ്ഥാനമായുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ വിസത്തട്ടിപ്പിൽ ഇരയായി മലയാളികള്‍. നാലു മലയാളികളടക്കം 130 പേർക്ക് ലക്ഷങ്ങൾ നഷ്ടമായി. അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. യൂറോപ്പിൽ ഐടി മേഖലയിൽ ജോലിവാഗ്ദാനംചെയ്ത് മൂന്നരലക്ഷം രൂപയാണ് ഏജൻസി വാങ്ങിയതെന്ന് കോഴിക്കോട് പുല്ലാളൂർ തെക്കേടത്ത് ടി. അനുരാഗ് പറഞ്ഞു.വ്യാജ അപ്രൂവൽ ലെറ്ററും കമ്പനികളുടെ തൊഴിൽ കരാർ രേഖകളുമൊക്കെ നൽകിയാണ് വഞ്ചിച്ചത്.
കഴിഞ്ഞവർഷം ജൂണിലാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞത്. ഗൂഗിൾ റിവ്യൂവിൽ മികച്ച റേറ്റിങ്ങായിരുന്നു. മുംബൈ മലാട് വെസ്റ്റ് എന്ന സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾവഴി ഉറപ്പാക്കി. പണമടച്ച് ആറുമാസം കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് സംശയം തോന്നിയത്. തുടർന്ന്, ലക്സംബർഗിലെ കോൺസലേറ്റുമായി ബന്ധപ്പെട്ടപ്പോഴാണ് വിസയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ലെറ്റർ വ്യാജമാണെന്ന് അറിയുന്നത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അവർ ഓഫീസ് അടച്ച് മുങ്ങി. ഗുജറാത്തുകാരനായ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയെ ഒരുമാസംമുൻപുവരെ ഫോണിൽ ലഭിച്ചിരുന്നു. ഇപ്പോൾ അതും ലഭ്യമല്ലാതായി. പറ്റിക്കപ്പെട്ടവർ മുംബൈ പോലീസിൽ കൂട്ടപരാതി നൽകിയിട്ടുണ്ട്.
What's Your Reaction?






