വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ആരാധകരെ ആശങ്കയിലാഴ്ത്തി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. നാളെ പൊങ്കൽ റിലീസായി ചിത്രം തിയറ്ററിൽ എത്താനിരിക്കെയാണ് റിലീസ് തിയതി മാറ്റിയത്.
സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെയാണ് ജനനായകന്റെ റിലീസ് മാറ്റിയത്. സിനിമയുടെ റിലീസ് മാറ്റിവെച്ചെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.
തങ്ങളാൽ നിയന്ത്രിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് റിലീസ് മാറ്റുന്നതെന്നും കെ വി എൻ പ്രൊഡക്ഷൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. വലിയ നിരാശയാണ് ആരാധകർക്ക് ഇത് സമ്മാനിച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പറഞ്ഞ തിയതിക്ക് റിലിസ് ഇല്ലെങ്കിൽ ജനനായകന് ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകൾ.
ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന സീനുകൾ ഉണ്ടെന്നും സൈന്യത്തിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനാലാണ് സെൻസറിങ് റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി. ജനനായകന് 27 കട്ടുകൾ വരുത്തിയതായി നിർമാതാക്കൾ പറഞ്ഞു.