ന്യൂയോർക്ക്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 അംഗങ്ങളും നിരുപാധികവും സ്ഥിരവുമായ അടിയന്തര വെടിനിർത്തലിനെ അനുകൂലിച്ചു. എന്നാൽ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.
ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഏകദേശം രണ്ട് വർഷമായി ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുകയാണ്. ഇതിനിടെ യു എസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആറാം തവണയാണ്.
ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം അംഗീകരിക്കുന്നതിലും പ്രമേയം പരാജയപ്പെട്ടെന്ന് യു എസ് പ്രതിനിധി മോർഗൻ ഒർടാഗസ് അറിയിച്ചു. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയുടെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീൻ അംബാസിഡർ റിയാദ് മൻസൂർ.