ഇറാനില്‍ ഇസ്രയേലിന്‍റെ ആക്രമണം; വിവിധയിടങ്ങളില്‍ സ്ഫോടനം
ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്

ടെഹ്റാന്: യുദ്ധമുഖം തുറന്ന് ഇസ്രയേല്‍. വെള്ളിയാഴ്ച രാത്രിയില്‍ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും സ്ഥിരീകരിച്ചു. ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍റെ നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ ആണവ പദ്ധതികളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തുന്നത്. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ആക്രമണത്തിനു പിന്നാലെ ഇറാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. അതിനിടെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത ഇസ്രയേലും അടച്ചു. ഇറാന്‍റെ തിരിച്ചടിയെന്നോളം ഇസ്രയേലില്‍ പലയിടങ്ങളിലും സൈറണുകള്‍ മുഴങ്ങി. ആണവ നിരായുധീകരണത്തിനായി അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് ഇറാനുമായി യുഎസ് നടത്തിയത്. ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം.
എന്നാല്‍, യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നുമുള്ള നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാജ്യത്തിന്‍റെ വികസനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടികരണമാണ് ഇറാന്‍ നടത്തുന്നതെന്നും ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. ഇതേത്തുടര്‍ന്ന്, പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
What's Your Reaction?






