കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നും നാളെയുമായി കൊച്ചി കോർപ്പറേഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അപൂർവ്വം സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളത്. പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. അതേസമയം കാർഷിക മേഖലയിലുണ്ടായ സമീപകാലത്തെ പ്രതിസന്ധിയിൽ തീരപ്രദേശം പട്ടിണിയിലാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.