വാഷിംഗ്ടൺ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച താൻ മാറ്റിവെച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. മാത്രമല്ല നിലവിലെ യുദ്ധമുന്നണിയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ റഷ്യ വിസമ്മതിച്ചതാണ് കൂടിക്കാഴ്ച ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് സൂചന നല്‍കി.
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് നടത്താൻ കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച കൂടിക്കാഴ്ചയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.