കശ്മീരില്‍ നിന്ന് വിനോദസഞ്ചാരികളുടെ പലായനം; ആയിരങ്ങള്‍ മടങ്ങി
സഞ്ചാരികള്‍ക്ക് സഹായവുമായി കശ്മീരികള്‍

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ താഴ്‍വരയില്‍ നിന്ന് വിനോദസഞ്ചാരികളുടെ പലായനം. ഹൈവേ അടച്ചതിനാല്‍ വിമാനത്തെയാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നത്. ഇതോടെ വിമാന നിരക്ക് കുതിച്ചുയര്‍ന്നു.
കുട്ടികളും കുടുംബങ്ങളും അടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് കശ്മീരിലുള്ളത്. എല്ലാവരും പരിഭ്രാന്തിയിലും ഭയത്തിലുമാണ്. താഴ‍്‍വരയെ രാജ്യത്തെ മറ്റ് ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഏക പാതയായ ശ്രീഗനര്‍ - ജമ്മു ദേശീയ പാത, മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനാല്‍ നാല് ദിവസമായി തടസപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് സഞ്ചാരികള്‍ താഴ്‍വരയിലുണ്ട്. ഇവര്‍ക്ക് മടങ്ങുന്നതിനുള്ള വിമാന സൗകര്യം കുറവാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കശ്മീരില്‍ നിന്നും അതിഥികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ശ്രീനഗര്‍ റൂട്ടില്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. ശ്രീനഗറിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശം നല്‍കി. എയർ ഇന്ത്യ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു. ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ ഭീതി പരിഗണിക്കാതെ നാട്ടുകാര്‍ വിനോദസഞ്ചാരികളെ സഹായിക്കാനായി മുന്നോട്ടുവന്നു. ഹോട്ടല്‍ ഉടമകള്‍, ഡ്രൈവര്‍മാര്‍, കുതിരസവാരിക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ സൗജന്യ താമസസൗകര്യവും ആശ്വാസവും നല്‍കുന്നു. ഞങ്ങളുടെ അതിഥികള്‍ക്ക് ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചതില്‍ ലജ്ജിക്കുന്നെന്ന് പഹല്‍ഗാമിലെ ഹോട്ടല്‍ മാനേജര്‍ ഗുലാം മുഹമ്മദ് പറഞ്ഞു. തീവ്രവാദം കാരണം 35 വര്‍ഷമായി കശ്മീരികള്‍ കഷ്ടപ്പെടുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന്റെ വദന അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി ഡ്രൈവര്‍ ബിലാല്‍ അഹമ്മദ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നു. കശ്മീരികള്‍ തങ്ങള്‍ക്കൊപ്പം നിന്നു എന്ന വിശ്വാസത്തോടെ വേണം സഞ്ചാരികള്‍ മടങ്ങേണ്ടതെന്ന് ബിലാല്‍ പറഞ്ഞു. തീവ്രവാദികള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു. അവര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പോരാടും. ഹൈവേ വീണ്ടും തുറക്കുന്നതിനും വിമാനക്കമ്പനികളെ ഏകോപിപ്പിച്ച് വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഭരണകൂടം ഉറപ്പ് നല്‍കി. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിലും പ്രധാന ഹോട്ടലുകളിലും അധിക ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. നാട്ടുകാര്‍ കാണിച്ച സ്നേഹവും സഹായവും ഒരിക്കലും മറക്കില്ലെന്ന് പല സഞ്ചാരികളും പറഞ്ഞു.
What's Your Reaction?






