കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ നടപടി സ്വീകരിച്ച് ഫെഫ്‌ക. സംഭവത്തിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്നാണ് ഇയാളെ പുറത്താക്കിയത്.
ജനറൽ സെക്രട്ടറി ഷിബു ജി സുശീലനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം തനിക്കെതിരെ ഉണ്ടായ കൊലവിളി സന്ദേശത്തിൽ കേസെടുത്തെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു.
മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ ഓൺലൈൻ ചാനലിലൂടെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് റെനി ജോസഫ് ആദ്യം സാന്ദ്രയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
തുടർന്ന് സാന്ദ്ര പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്.