കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. കൊച്ചി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയിലാണ് പണം തട്ടിയെന്ന് ആരോപിക്കുന്നത്. എറണാകുളം സൗത്ത്പൊലീസിന്റേതാണ് നടപടി. സംഭവത്തെ തുടർന്ന് ഷാൻ റഹ്മാൻ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഷാൻ ഹാജരായിട്ടില്ല. ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ഈ കേസിനു പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.