"ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണം": വികാരാധീനനായി മുഖ്യമന്ത്രി
അമ്മ മരിച്ച വിവരം മറ്റുള്ളവരെ അറിയിക്കാൻ പോലും കഴിയാത്ത വിധം താൻ മാനസികമായി തളർന്നുപോയിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു
രാഷ്ട്രീയ വേദിയിലെ തന്റെ ഗൗരവമേറിയ മുഖത്തിനപ്പുറം, അമ്മയോടുള്ള തീവ്രമായ സ്നേഹത്തെക്കുറിച്ച് മുഖ്യമന്ത്രി നടന്‍ മോഹന്‍ലാലുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിച്ചു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു.
അമ്മ മരിച്ച വിവരം മറ്റുള്ളവരെ അറിയിക്കാൻ പോലും കഴിയാത്ത വിധം താൻ മാനസികമായി തളർന്നുപോയിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായിരുന്നു അമ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവെ വികാരങ്ങൾ പുറത്തുകാണിക്കാത്ത നേതാവ് എന്നറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമായി.
അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് തന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി.
"അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.''
What's Your Reaction?